ധീരതയ്ക്കുള്ള സൈന്യത്തിന്റെ ബഹുമതി വാങ്ങാൻ സദസിൽ എത്തിയപ്പോൾ ഗോധ് രാജ് മീനയുടെ ധൈര്യം ഒട്ടും ചോർന്നിരുന്നില്ല. പക്ഷെ ഒരു നന്ദി വാക്ക് പറയാൻ പോലും അയാൾക്ക് സാധിച്ചിരുന്നില്ല. കാരണം 2014ൽ സൈന്യത്തിനെതിരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഗോധ് രാജിന് 85%ത്തോളം അംഗഭംഗം സംഭവിച്ചതിന് പുറമെ സംസാര ശേഷി നഷ്ടമായിരുന്നു.
ധീരതയ്ക്കുള്ള മെഡൽ സ്വീകരിക്കാൻ രാജ്നാഥ് സിങ്ങിനരികിലേക്ക് 44കാരനായ ബി എസ് എഫ് ജവാൻ ഗോധ് രാജ് വരുമ്പോൾ സെല്യൂട്ട് സ്വീകരിക്കാൻ നിൽക്കാതെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പ്രോട്ടോകോൾ മറികടന്ന് മാതൃകയായി.സദസ് കരഘോഷ മുഖരിതം.
2014ൽ സൈന്യത്തിനെതിരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിലാണ് ബി എസ് എഫ് ജവാൻ ഗോധ് രാജ് മീനയ്ക്ക് 85%ത്തോളം അംഗഭംഗം സംഭവിക്കുന്നത്. ജമ്മുകശ്മീരിലെ ഉധംപൂരിലായിരുന്നു സംഭവം. അതിർത്തി രക്ഷാ സേനയ്ക്ക് അകമ്പടി വഹിക്കുന്ന ബസ്സിലായിരുന്നു ഗോധ് രാജ് ഉണ്ടായിരുന്നത്. ഉദ്ദം പുരിലെ നർസു നാലാ പ്രദേശത്ത് വെച്ച് തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.
ബസ്സിൽ ഗാർഡ് ഡ്യൂട്ടിയിലായിരുന്ന ഗോധ് രാജിന്റെ മനസ്സാന്നിധ്യമാണ് 30 സൈനികരുടെ ജീവൻ രക്ഷിച്ചത്. പക്ഷെ ആക്രമണത്തിൽ ഗോധ് രാജിന്റെ താടിയെല്ലിന് വെടിയുണ്ടയേറ്റതിനാൽ സംസാര ശേഷി നഷ്ടപ്പെടുകയായിരുന്നു. 85% ത്തോളം അംഗഭംഗം വന്നിട്ടും യൂനിഫോമിട്ട് വന്ന ഗോധ് രാജിന്റെ കരുത്തിനെ സദസ് മനസ്സാൽ സല്യൂട്ട് ചെയ്യുകയായിരുന്നു.