തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഓട്ടോഡ്രൈവര്‍ സന്തോഷിനെ കൊലപ്പെടുത്തിയത് അമ്മയും അച്ഛനും സഹോദരനും ചേര്‍ന്ന്. മദ്യപാനിയായ മകനെ കൊലപ്പെടുത്താന്‍ പല തവണ ശ്രമിച്ചിട്ടുണ്ടെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപ്പെട്ട സന്തോഷിന്റെ, അച്ഛനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ഇരുപത്തിയഞ്ച് വയസ്സുകാരനായ കൊടവിളാകം സ്വദേശി സന്തോഷിനെയാണ് വാടക വീട്ടിനകത്ത് വെട്ടേറ്റ് രക്തംവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ കുറ്റം ചെയ്തത് വീട്ടിലുള്ളവര്‍ തന്നെയെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് സന്തോഷിന്റെ അമ്മ സരസ്വതിയും സഹോദരന് ശ്രീശരണും പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. കൊലപാതകത്തെ കുറിച്ച് പ്രതികള്‍ പറയുന്നത് ഇങ്ങനെ.
മദ്യത്തിനും കഞ്ചാവിനും അടിമയായിരുന്ന സന്തോഷ് വീട്ടില്‍ സ്ഥിരം വഴക്കുണ്ടാക്കും. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കി. ഏറെ നേരത്തെ സംഘര്‍ഷത്തിനൊടുവില്‍ സന്തോഷ് ഉറങ്ങിയപ്പോള്‍ ആസിഡ് മുഖത്തൊഴിച്ച ശേഷം വെട്ടികൊലപ്പെടുത്തുകായിരുന്നു. ഒരു വര്‍ഷം മുമ്പും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി സന്തോഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും പ്രതികള്‍ വെളിപ്പെടുത്തി.
മൂന്ന് വര്‍ഷം മുമ്പ് അച്ഛന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സന്തോഷിനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്തോഷിന്റെ അച്ഛനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.