വരുൺ ഗാന്ധി കോൺഗ്രസിൽ ചേരാൻ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ബിജെപി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിലേക്ക് വരുൺ അടുക്കുന്നതെന്നാണ് സൂചന. സോണിയയും വരുണും തമ്മിൽ ഒന്നിലേറെ തവണ ഇക്കാര്യം ചർച്ചചെയ്തു. ഏറ്റവും ഒടുവിൽ 10 ജൻപഥിൽ വച്ച് മാർച്ച് 25 നും കൂടിക്കാഴ്ച നടന്നതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പ്രിയങ്ക ഗാന്ധിയാണ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതും കോൺഗ്രസിലേക്ക് വരുണെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് പിന്നിലും. 2015 ൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് മുതൽ അമിത് ഷാ വരുണെ ക്രമേണ അകറ്റിനിർത്തിയിരിക്കുകയായിരുന്നു.
യുപി നിയമസഭാ തിരഞ്ഞെടുപ്പിലും വരുണിന് കാര്യമായ റോളുണ്ടായിരുന്നില്ല. സ്ഥാനാർഥി നിർണയത്തിലടക്കം വരുണുമായി ബിജെപി നേതൃത്വം ആലോചിച്ചില്ല. ഇതോടെയാണ് ഇനി ബിജെപിയിൽ തുടർന്നിട്ട് കാര്യമില്ല എന്ന ചിന്തയിലേക്ക് വരുൺ എത്തിയത്.
സോണിയയുമായി വരെ ചർച്ചനടന്നെങ്കിലും കോൺഗ്രസിലേക്കുള്ള പ്രവേശവും വരുണിന് അത്ര എളുപ്പമാകില്ല. കോൺഗ്രസിലെടുത്താൽ വരുണിന് എന്ത് ചുമതല നൽകണം എന്നതും അധികാര വടംവലിക്ക് ഭാവിയിൽ അത് കാരണമാകുമോ തുടങ്ങിയ ഭയവും കോൺഗ്രസിനുണ്ട്.