ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കടത്ത് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ ബീഫ് ഫെസ്റ്റുമായി മുൻ ബിജെപി നേതാവ് രംഗത്ത്.മേഘാലയിലെ ഗരോഹില്‍സിൽ നിന്നുള്ള മുൻ ബി.ജെ.പി നേതാവ് ബെര്‍ണാര്‍ഡ് എൻ മരാക്കാണ് ബീഫ് ഫെസ്റ്റ് നടത്തുന്നത്.ശനിയാഴ്ച വൈകിട്ട് മേഘാലയയിലെ തുറയിലാണ് ബീഫ് ഫെസ്റ്റ് നടത്തുന്നത്. പരിപാടിയിലേക്ക് 2000ലധികം പേരെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ബീഫും ബിച്ചി എന്ന ലോക്കൽ മദ്യവും പാട്ടും നൃത്തവുമായി വൈകിട്ട് അഞ്ചര മുതൽ രാത്രി വരെ ഫെസ്റ്റ് നടക്കുക. അയൽ ജില്ലകളിൽ നിന്നുള്ളവരെയും പ്രതീക്ഷിക്കുന്നതായും ബെർണാർഡ്പറഞ്ഞു.
ഹിന്ദു പ്രത്യയശാസ്ത്രം ബിജെപി ജനങ്ങളിൽ അടിച്ചേൽപിക്കനാണ് ശ്രമിക്കുന്നത്. മാംസാഹാരം കഴിക്കുന്നത് തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ്.ആഹാരം, സംസ്കാരം എന്നിവയ്ക്ക് എതിരെയായ കടന്നു കയറ്റം പ്രതിഷേധർഹമാണെന്നു ബെർണാർഡ് മരാക്ക് വ്യക്തമാക്കി.ഇന്നു നടക്കുന്ന ബീഫ് ഫെസ്റ്റിന് ബി.ജെ.പിയിൽ നിന്നു പുറത്തു പോയ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും ബീഫ് ഫെസ്റ്റിൽ പങ്കെടുക്കും.കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് നോർത്ത് ഗാരോ ഹിൽസ് ജില്ലാ പ്രസിഡൻറ് ബച്ചു സി മരാക്കും ബി.ജെ.പിയിൽ നിന്ന് രാജിവെച്ചിരുന്നു. കൂടാതെ പ്രദേശത്തെ 5000ത്തോളം പ്രവർത്തകരും ബി.ജെ.പി വിട്ടിരുന്നു. നിലവിൽ മേഘാലയയില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരണം നടത്തുന്നത്. ഗോത്രവിഭാഗമായ ഗരോസ് വംശക്കാരാണ് ഇവിടെ കൂടുതലുള്ളത്. ഇവരുടെ പ്രധാന ഭക്ഷണം പോത്തിറച്ചിയാണ് .