രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ വിജയിക്കുകയെന്നാല്‍ അതൊരു രാഷ്ട്രീയ തന്ത്രമാണ്. 2012ല്‍ പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലഭിച്ചത് 69 ശതമാനം വോട്ട്, അതായത് 10.99 ലക്ഷം വോട്ട്. ആകെയുള്ളതില്‍ പകുതിയില്‍ കൂടുതല്‍ വോട്ട് നേടിയാല്‍ മാത്രമേ ഒരാളിന് വിജയിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയാകാനാകൂ. മുന്‍കാലങ്ങളിലെ കാര്യം പരിശോധിച്ചാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് അത്ര എളുപ്പമുള്ള കാര്യമല്ലെന്നു കാണാം.
അഞ്ച് വര്‍ഷം മുമ്പ് ഭരണകക്ഷിയായ യു.പി.എക്ക് ഉണ്ടായിരുന്നത് 33 ശതമാനം വോട്ട്. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായ പി.എ.സങ്മയെ അവര്‍ പരാജയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണയും നിര്‍ണായകമാകുക പ്രാദേശിക പാര്‍ട്ടികളായിരിക്കും.
ഇത്തവണ എന്‍.ഡി.എയ്ക്ക് 47. ശതമാനം വോട്ടുണ്ട്, അതായത് 5.27 ശതമാനം വോട്ട്. യു.പി.എയും ബി.ജെ.പിയെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞവരുടേയും വോട്ട് ചേര്‍ത്ത് 4.34 ലക്ഷം വോട്ടുമുണ്ട്.
ലോക്സഭയിലേയും രാജ്യസഭയിലേയും സംസ്ഥാന നിയമസഭകളിലേയും അംഗങ്ങളാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍മാര്‍. ഉദാഹരണത്തിന് ഉത്തര്‍പ്രദേശില്‍നിന്നുള്ള എം.എല്‍.എമാര്‍ക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 208 വോട്ടുണ്ട്. അതേസമയം സിക്കിമിന് ഏഴ് വോട്ടുകള്‍ മാത്രമാണുള്ളത്. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് വോട്ട് ശതമാനത്തില്‍ കാര്യമായ മാറ്റമുണ്ടായി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ എന്‍.ഡി.എയുടെ വോട്ട് 6.5 ശതമാനം ഉയര്‍ന്നു.
ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവുമായി ഉള്ള വോട്ട് വ്യത്യാസം ഒരു ലക്ഷത്തില്‍ താഴെ വോട്ട് മാത്രമായി. ഇതാണ് ഇതുവരെ ധൈര്യത്തോടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതില്‍നിന്നും ഇരുപക്ഷത്തെയും പിന്തിരിപ്പിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ കിങ് മേക്കര്‍മാരുടെ വോട്ട് സംബന്ധിച്ച് ഇരുപക്ഷവും പരിശോധിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതാണ് നിഷ്പക്ഷ വോട്ടുകള്‍. അതാകട്ടെ 1.19 ലക്ഷത്തിലും അധികം വരും.
5.27 ലക്ഷം വോട്ടുള്ള എന്‍.ഡി.എക്ക് ഇനി 20,390 വോട്ടുകൂടി വേണം സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍. സ്വതന്ത്രര്‍ വോട്ട് ചെയ്താലും 5000 വോട്ടുകൂടി എന്‍.ഡി.എക്ക് വേണ്ടിവരും. പാര്‍ട്ടി വിപ്പ് ബാധകമല്ലാത്തതിനാല്‍ അത് അവര്‍ക്ക് ബുദ്ധിമുട്ടാകില്ല. ഇതാണ് ഇതുവരെ നിലപാട് വ്യക്തമാക്കാത്ത നിഷ്പക്ഷ പാര്‍ട്ടികളുടെ സാധ്യത വര്‍ധിപ്പിക്കുന്നത്.
തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ., ഒഡിഷയിലെ ബി.ജെ.ഡി., തെലുങ്കാനയിലെ ടി.ആര്.എസ്. എന്നീ പാര്‍ട്ടികളുടെ നിലപാടാണ് നിര്‍ണായകമാകുന്നത്. എ.ഐ.എ.ഡി.എം.കെയ്ക്ക് 59,000 വോട്ടും ബി.ജെ.ഡിക്ക് 36,500 വോട്ടും ടി.ആര്.എസിന് 23,200 വോട്ടുമുണ്ട്. ഈ മൂന്നു പാര്‍ട്ടികളും മുന്‍കാലങ്ങളില്‍ ഭരണകക്ഷിക്ക് വോട്ടുചെയ്ത ചരിത്രമുള്ളവരാണ്. 47.5 ശതമാനം വോട്ട് എന്‍.ഡി.എക്ക് കൂട്ടിയിട്ടുണ്ടെങ്കിലും സഖ്യകക്ഷിയായ ശിവസേനയുടെ നിലപാട് എന്തായിരിക്കുമെന്ന കാര്യത്തില്‍ ബി.ജെ.പിക്ക് ആശങ്കയുണ്ട്. കഴിഞ്ഞ രണ്ട് രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും അവര്‍ പ്രതിഭാ പാട്ടീലിനും പ്രണബ് മുഖര്‍ജിക്കുമാണ് വോട്ട് ചെയ്തത്. 25,893 വോട്ടാണ്, അതായത് 2.5 ശതമാനം വോട്ടാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനക്കുള്ളത്. ശിവസേനയുടെ പിന്തുണ ബി.ജെ.പിക്ക് ലഭിച്ചില്ലെങ്കില്‍ അവര്‍ക്ക് നേടാനുള്ള വോട്ട് 20,390ല്‍നിന്നും 46,000 ആയി ഉയരും.
ഇവിടെയാണ് ബി.ജെ.പിക്ക് സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാനുള്ളത്. അതുകൊണ്ടാണ് 5.5 ശതമാനം വോട്ടുള്ള എ.ഐ.എ.ഡി.എം.കെയും 3.5 വോട്ടുള്ള ബി.ജെ.ഡിയും 1.5 വോട്ടുള്ള ടി.ആര്.എസും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നത്.