രാജസ്ഥാനിലെ അധോലോക നേതാവ് അനന്ത് പാല് സിങ്ങ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നു നടന്ന പ്രതിഷേധം ആക്രമണാസക്തമായി. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രജപുത്ര സമുദായമാണ് പ്രതിഷേധം നടത്തിയത്.
കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് നാഗോര്‍, ചൗരു, ശികാര്‍, ബികാനീര്‍ ജില്ലകളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആക്രമണത്തില്‍ എസ്പി അടക്കം 16 പേര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്ച വൈകുന്നേരം സന്ത്വാര ഗ്രാമത്തിലായിരുന്നു സംഭവം. എസ്പിയും അഡീഷണല്‍ എസ്പിയും അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പോലീസുകാരെ ജയ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പോലീസുകാര്‍ക്ക് പുറമേ നാല് പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് നിഷേധിച്ചു.
എസ്പിയുടെ വാഹനം ആക്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ജനക്കൂട്ടത്തിന് നേരെ കണ്ണീര് വാതകം പ്രയോഗിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനായി സാധാരണ ജനങ്ങളോട് ആശയവിനിമയം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. റെയില്‍വേ ട്രാക്ക് ഉപരോധിച്ച പ്രതിഷേധക്കാരെ ഒഴിപ്പിച്ചതായും പോലീസ് അറിയിച്ചു.
ജൂണ്‍ 24ന് അനന്ത് പാല് സിങ്ങ് കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധം നടത്തിയത്. പോലീസില്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച ശേഷമാണ് അനന്ത്പാല്‍ കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. അനന്ത്പാലിന്റെ മൃതദേഹം സംസ്കരിക്കാന്‍ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.