നഴ്സുമാർ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നതിനെത്തുടർന്ന് സ്വകാര്യ ആശുപത്രികളിൽനിന്നും രോഗികളെ പറഞ്ഞു വിടുന്നു. മെഡിക്കൽ കോളേജിൽ ഇവരെ പ്രവേശിപ്പിക്കണമെന്നും ആശുപത്രി മാനേജ്മെന്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടർന്ന് സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡങ്കിപ്പനി ബാധിതരും കുട്ടികളും ഉൾപ്പടെയുള്ള രോഗികളെയാണ് ആശുപത്രികളിൽനിന്നും കൂടുതലായി പറഞ്ഞു വിടുന്നത്. നഴ്സുമാരുടെ സമരം ആരംഭിച്ചപ്പോൾ തന്നെ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ സ്വകാര്യ ആശുപത്രികൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സമരം ശക്തമാവുന്ന സാഹചര്യത്തിൽ ലഭ്യമായിരുന്ന നഴ്സുമാരും സമരത്തിനിറങ്ങുന്ന സാഹചര്യത്തിലാണ് ചികിത്സയിലിരിക്കുന്ന രോഗികളെ വരെ പറഞ്ഞുവിടാൻ സ്വകാര്യ ഹോസ്പിറ്റലുകൾ തയ്യാറാകേണ്ടി വരുന്നത്. അതിനിടെ ജോലിക്ക് വരാൻ തയ്യാറുള്ള നഴ്സുമാർക്ക് അർഹമായ ശമ്പളം നൽകാൻ പല സ്വകാര്യ ആശുപത്രികളും തയ്യാറായിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് സർക്കാർതലത്തിൽ ഇടപെടൽ വേണമെന്നാണ് മനേജ്മെന്റുകൾ പറയുന്നത്.