ആരായാലും ആ കുലംകുത്തി കുലദ്രോഹിയാണ്. കുലംകുത്തിയെ കുരുതികൊടുക്കണമെന്ന് പറയുന്നില്ല. പക്ഷേ കരുതിയിരുന്നേ പറ്റൂ
കേരളത്തില്‍ ബിജെപി അനുദിനം ശക്തി പ്രാപിക്കുന്നത് നേതാക്കളുടെ സൗന്ദര്യം കണ്ടിട്ടല്ല
രാജ്യത്തെയും കേന്ദ്രഭരണത്തെയും പ്രധാനമന്ത്രിയെത്തന്നെയും അവഹേളിക്കാന്‍ ആരോപണം അവസരമുണ്ടാക്കി
അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കി. എന്നെ പ്രധാനമന്ത്രി എന്ന നിലയില്‍ കണേണ്ട. പ്രധാന സേവനകനായി കണ്ടാല്‍ മതി. ഞാനായിട്ട് ഒരു പൈസപോലും പൊതുഖജനാവിന് നഷ്ടപ്പെടുത്തില്ല. ഒരു പൈസ പോലും കട്ടുകൊണ്ടുപോകാന് ആരെയും അനുവദിക്കില്ല. നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ മൂന്നുവര്‍ഷം പിന്നിട്ടു. ഒരു ചില്ലിക്കാശിന്റെ പോലും അഴിമതി ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. അഴിമതിയില്ല. സ്വജനപക്ഷപാതമില്ല. അങ്ങനെ ഒരു സര്‍ക്കാരിന്റെ കിരീടത്തിലെ പൊന്‍തൂവലായിരുന്നു രാഷ്ട്രപതിസ്ഥാനത്തേക്കുള്ള രാംനാഥ് കോവിന്ദിന്റെ തിളക്കമാര്‍ന്ന വിജയം. അതിന്റെ ആഘോഷത്തിനാണ് മങ്ങലേല്‍പ്പിക്കാന്‍ ഇടയായത്. അതും കേന്ദ്രഭരണത്തില്‍ ബിജെപിയെ ആനയിക്കാന്‍ കഴിയാത്ത സംസ്ഥാനത്താകുമ്പോള്‍ അതിന്റെ വേദന ബിജെപിയെ സ്നേഹിക്കുന്ന എല്ലാവര്ക്കും കഠിനമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാന്‍ കോഴ വാങ്ങി എന്നാണ് ആരോപണം. സംസ്ഥാനത്തെ ഒരു നേതാവിനും പങ്കില്ലാത്ത ആരോപണമായിട്ടും വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു. വിശദമായ പരിശോധന നടത്തി. പാര്‍ട്ടിയിലെ ഒരംഗത്തിന് ഇതില്‍ പങ്കുണ്ടെന്ന് ബോധ്യമായപ്പോള്‍ നടപടി സ്വീകരിക്കാനൊരുങ്ങുമ്പോഴാണ് പൊതു ചര്‍ച്ചയായത്. അതാകട്ടെ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന്. ഇപ്പോള്‍ പുറത്താക്കപ്പെട്ട വ്യക്തിയുടെ ബാഹ്യബന്ധവും കോഴയും തമ്മില്‍ ബന്ധമില്ലെന്ന് വിശ്വസിക്കണോ. ശതകോടിയോളം വിലപറഞ്ഞ് ഒരു ആശുപത്രിയുടെ കച്ചവടം ഉറപ്പിച്ച മുന്‍ ആരോഗ്യമന്ത്രിയുമായി ഇയാള്‍ക്കുള്ള ഇടപാടുകളെന്താണ്? മന്ത്രിയുടെ പഴയ ദല്‍ഹി ഉദ്യോഗസ്ഥ ബന്ധം ഉപയോഗിച്ച് കാര്യം കരുവാക്കുകയാണോ? അന്വേഷണം ആ വഴിക്കും നീങ്ങേണ്ടതല്ലെ?
അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഏത് കൊലകൊമ്പനായാലും ശിക്ഷ അനുഭവിക്കണമെന്ന നിലപാട് അടി മുതല്‍ മുടിവരെ ഉള്ളതാണ്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക് അത് നടക്കും. പക്ഷേ ആ അന്വേഷണം നിഷ്പക്ഷമാകില്ലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം. ബന്ധുനിയമന അഴിമതി ആവിയായത് വിജിലന്‍സിന്റെ ഫയലില്‍ നിന്നാണല്ലോ. സ്വന്തക്കാരെ രക്ഷിക്കാനും പ്രതിയോഗികളെ വിരട്ടാനുമാണ് സംസ്ഥാനത്ത് വിജിലന്‍സ് എന്ന് എക്കാലവും എല്ലാവര്‍ക്കുമറിയാം. അത് നടന്നോട്ടെ. അതുമാത്രം പോരാ. കേരളത്തിന് പുറത്തും ഇതിന്റെ കണ്ണികളുണ്ടെന്ന് ആക്ഷേപിക്കപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ഏജന്‍സിയുടെ അന്വേഷണം നിഷ്ഫലമാകും. ഹവാലാ ഇടപാടുകൂടി ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണം തന്നെ നടക്കുകയാണ് അഭികാമ്യം. അത് നീതിന്യായ സംവിധാനത്തിന്റെ കടമ. അത് നിര്‍വഹിക്കുമാറാകട്ടെ.
ബിജെപി എന്ന പാര്‍ട്ടിയെ സംബന്ധിച്ച് മറ്റ് ചില കാര്യങ്ങളില്‍ക്കൂടി പരിശോധന അനിവാര്യമായിരിക്കുന്നു. കേരളത്തില്‍ ബിജെപി അനുദിനം ശക്തി പ്രാപിക്കുന്നത് നേതാക്കളുടെ സൗന്ദര്യം കണ്ടിട്ടല്ല. ആദര്‍ശം പറയുന്ന പാര്‍ട്ടികളെല്ലാം ആമാശയങ്ങളെക്കുറിച്ചുള്ള ചിന്തയിലമര്‍ന്നപ്പോള്‍ ബലികൊടുക്കാത്ത ഒരു തത്വസംഹിതയെ മുറുകെ പിടിക്കുന്നത് ബിജെപി മാത്രമാണ് എന്നറിയുന്നതുകൊണ്ടാണ്. പ്രതിയോഗികളുടെ അടിയും അവഹേളനം സഹിച്ചും, വിയര്‍പ്പും ചോരയും ജീവന്‍തന്നെ സമര്‍പ്പിച്ചും പ്രവര്‍ത്തിക്കുന്നവരാണ് അണികള്‍. ജനങ്ങള്‍ക്ക് അവരില്‍ വലിയ പ്രതീക്ഷയുണ്ട്. അതനുസരിച്ച് പാര്‍ട്ടിയിലേക്കൊഴുകി എത്തുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ആരോപണം വന്നയുടന്‍ അന്വേഷണക്കമ്മിഷനെ നിശ്ചയിച്ചത്. ആ കമ്മിഷന്റെ റിപ്പോര്‍ട്ടാണ് പ്രതിയോഗികള്‍ക്ക് ചോര്‍ന്നുകിട്ടിയത്. അതാണ് രാഷ്ട്രപതിയുടെ തിളക്കമാര്‍ന്ന വിജയത്തിന്റെ ആഘോഷത്തിന് മങ്ങലേല്‍പ്പിച്ചത്. രാജ്യത്തെയും കേന്ദ്രഭരണത്തെയും പ്രധാനമന്ത്രിയെത്തന്നെയും അവഹേളിക്കാന്‍ അത് അവസരമുണ്ടാക്കി.
കോഴ സ്വീകരിക്കുന്ന ഭരണമല്ല ഇന്ന് കേന്ദ്രത്തിലുള്ളത്. കോഴ കൊടുത്ത് മെഡിക്കല്‍കോളജ് എന്നല്ല ഒരു കോഴിക്കുഞ്ഞിനെപ്പോലും കിട്ടിയെന്ന് പറയാനാര്‍ക്കും കഴിയില്ല. കോഴ വാങ്ങി കാര്യം സാധിച്ചുകൊടുക്കുന്ന കാലം കഴിഞ്ഞു. കേരളത്തില്‍നിന്ന് പോയ കോഴ എങ്ങോട്ട് പോയി എന്നറിയണം. ദല്‍ഹിയില്‍ പറഞ്ഞുകേള്‍ക്കുന്ന നായരും നമ്പൂതിരിയും നായാടിയൊന്നും ബിജെപിയുമായി പുലകുടി ബന്ധംപോലുമില്ലാത്തവരാണ്. എന്നിട്ടും സമൂഹത്തിനിടയില്‍ അപഖ്യാതി വരുത്തിവച്ച റിപ്പോര്‍ട്ട് ചോര്‍ത്തിയതാരെന്ന് കണ്ടെത്തണം. കമ്മീഷനംഗത്തിന്റെ വ്യക്തിഗത ഇ-മെയിലില്‍നിന്നും ഒരു ഹോട്ടലിന്റെ ഇമെയിലിലേക്ക് റിപ്പോര്‍ട്ട് എന്തിനയച്ചു? അതാരാണ് കച്ചവടം നടത്തിയത്? ആരായാലും ആ കുലംകുത്തി കുലദ്രോഹിയാണ്. കുലംകുത്തിയെ കുരുതികൊടുക്കണമെന്ന് പറയുന്നില്ല. പക്ഷേ കരുതിയിരുന്നേ പറ്റൂ.