തിരുവനന്തപുരം – കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കാനും വൈദ്യുതീകരണത്തിനും കേന്ദ്ര സർക്കാർ അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി യോഗത്തിലാണ് തീരുമാനം. 2021 ആകുമ്പോഴേക്കും പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കും. ഇതിനായി 20.77 ലക്ഷം തൊഴിൽ ദിനങ്ങൾ നിർമ്മാണ പ്രവർത്തനംമൂലം സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കി.
15552.94 കോടി ചിലവഴിച്ചാണ് 86.56 കിലോമീറ്റർ പാത ഇരട്ടിപ്പിക്കുന്നതും വൈദ്യുതീകരണവും നടത്തുന്നത്. നാല് വർഷംകൊണ്ട് ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം 2019 ൽ പൂർത്തിയാകുന്നതോടെ ചരക്ക് ഗതാഗതത്തിൽ 30 ശതമാനത്തോളം വർധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതടക്കമുള്ള വസ്തുതകൾ പരിഗണിച്ചാണ് പാത ഇരട്ടിപ്പിക്കാനൊരുങ്ങുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.