ന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ലോക്സ്ഭയില്‍ വീണ്ടും ബഹളം. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് രാഷ്ട്രീയ കൊലപാതകങ്ങൾ ഏറ്റവുമധികം നടക്കുന്നതെന്ന ബിജെപി എംപിമാരുടെ പ്രസ്താവനയ്ക്കെതിരെയാണ് ഇടത് എംപിമാര്‍ ശബ്ടമുയര്ത്തിയത്. എംപിമാരായ മീനാക്ഷി ലേഖി, പ്രഹ്ളാദ് ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി അംഗങ്ങള്‍ പ്രസ്താവന നടത്തിയത്.ഈ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് എംപിമാർ ബഹളം വച്ചത്.
ശൂന്യവേളയിൽ പി. കരുണാകരൻ എംപിയാണ് വിഷയം സഭയുടെ മുന്‍പാകെ കൊണ്ടുവന്നത്. സഭയിൽ ഇല്ലാത്തവരുടെ പേര് ഉന്നയിച്ചാൽ അവർക്ക് മറുപടി പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടത് എംപിമാര്‍ ബഹളം വയ്ക്കുകയും സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം തുടരുകയും ചെയ്തതോടെ സഭാനടപടികൾ തടസപ്പെട്ടു. സഭയിൽ ഇല്ലാത്ത ആളുകളെ പേരെടുത്ത് വിമർശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ബഹളത്തിന്നിടെ ഇടത് എംപിമാർ ചൂണ്ടിക്കാട്ടി. സഭ ബഹളത്തിൽ മുങ്ങിയതോടെ സ്പീക്കർ സഭാനടപടികൾ നിർത്തിവച്ചു.