വടകര: കുറ്റ്യാടിയിലെ മൊകേരി വട്ടക്കണ്ടി മീത്തൽ ശ്രീധരന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ഒമ്പതിന് വീട്ടുമുറ്റത്ത് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചാണ് മരണം കൊലപാതകമാണെന്ന് പോലീസ് ഉറപ്പു വരുത്തിയത്.
വന്‍ ജനാവലിയുടെ സാന്നിധ്യം മൃതദേഹം പുറത്തെടുക്കുന്ന വേളയില്‍ ദൃശ്യമായിരുന്നു. കഴുത്ത് മുറുക്കിയാണ് ശ്രീധരന്റെ കൊല നടത്തിയതെന്നു വ്യക്തമായതായി പോലീസ് പറഞ്ഞു. ശ്രീധരന്റെ ഭാര്യയും ഇതര സംസ്ഥാന തൊഴിലാളിയും തമ്മിലുള്ള ബന്ധം കാരണം ഭാര്യയും, ഭാര്യാമാതാവും അറസ്റ്റിലായ തൊഴിലാളിയും ചേര്‍ന്ന് ശ്രീധരനെ കൊലപ്പെടുത്തുകയായിരുന്നു.
രാത്രി ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്കി ബോധം കെടുത്തിയ ശേഷമാണ് കൊലപ്പെടുത്തിയത്. ഹൃദയസ്തംഭനംമൂലം മരിച്ചതായാണ് ഭാര്യ പരിസരവാസികളെ അറിയിച്ചത്. ചിലര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ മരണം സ്ഥിരികരിച്ച ഡോക്ടര്‍ പോസ്റ്റ്മോര്‍ട്ടത്തിനു നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഭാര്യ എതിരു നിന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോൺക്രീറ്റ് ജോലിക്കാരനായ ശ്രീധരന് അഞ്ചു വയസുള്ള ഒരു കുട്ടിയുണ്ട്. ഗിരിജയുമായി അടുപ്പത്തിലായിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂവെന്നാണ് ഇയാൾ മൊഴി നൽകിയത്.