മതേതരത്വത്തിന്റെ കാവൽഭടന്മാർ ശക്തരായ കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനോ എം എൽ എ മാരെ ചാക്കിട്ട് പിടിക്കാനോ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ സംഘപരിവാർ, രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനുള്ള വേദിയൊരുക്കാനാണ് ഗവർണർ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. മമത ബാനർജിയടക്കമുള്ള മറ്റു മുഖ്യമന്ത്രിമാർ ഇത്തരം കുൽസിത പ്രവർത്തനങ്ങളോട് കലഹിച്ചപ്പോൾ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നിൽക്കുകയാണ് പിണറായി വിജയൻ ചെയ്തത്.കേരളം അടുത്തിടെ കണ്ട ഏറ്റവും ലജ്ജാകരമായ ദൃശ്യമായിരുന്നു ഇത്.
ആർ.എസ്.എസ് അഖിലേന്ത്യ നേതാക്കൾ എത്തി രാഷ്ട്രപതിഭരണത്തിനായി വഴിയൊരുക്കുന്നതും സ്മൃതി ഇറാനി മുതൽ മീനാക്ഷി ലേഖി വരെയുള്ളവർ പാർലമെന്റിൽ കേരളത്തെ കുറിച്ച് അസത്യവും അർത്ഥസത്യവും പുലമ്പുന്നതും ഗൗരവത്തോടെ കാണണം.ഇതിന്റെ തുടർച്ചയായിട്ടാണ് കേന്ദ്രധനകാര്യമന്ത്രി അരുൺജെയ്റ്റിലിയുടെ സന്ദർശനം. ക്രമസമാധാനത്തെക്കുറിച്ച് മാത്രമല്ല കേരളത്തിലെ ബിജെപി നേതാക്കൾ നടത്തിയ മെഡിക്കൽ കോളേജ് അഴിമതി,ഹവാല ഇടപാട് ,വ്യാജ രസീത് പിരിവ് തുടങ്ങിയ കാര്യങ്ങൾ എന്നിവയെകുറിച്ച് കൂടി അരുൺ ജെയ്റ്റ്ലി പ്രതികരിക്കണം.