വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുനൽവേലി സ്വദേശി മുരുകനെ ആറ് ആശുപത്രികൾ ചികിത്സ നൽകാതെ തിരിച്ചയച്ചുവെന്നും തക്ക സമയത്ത് ചികിത്സ ലഭിക്കാതെ ആ യുവാവ് മരിച്ചുവെന്നുമുളള റിപ്പോർട്ടുകൾ അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ ഹെൽത്ത് സർവീസസ് ഡയറക്ടറോട് നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം ഭാവിയിൽ ഇത്തരം അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാനുളള സംവിധാനവും ക്രമീകരണവും സർക്കാർ ഉണ്ടാക്കും. ചികിത്സ നൽകാതെ രോഗിയെ തിരിച്ചയ്ക്കുന്നതു നിയമവിരുദ്ധമായതുകൊണ്ട് ബന്ധപ്പെട്ട ആശുപത്രികൾക്കെതിരെ ഇതിനകം തന്നെ കേസ് എടുത്തിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.