രാജ്യസഭയിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം മോദി സർക്കാരിനെതിരെ തീപ്പൊരി പ്രസംഗം നടത്തിയത്.
രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യവുമെല്ലാം സംരക്ഷിക്കണമെന്നുണ്ടെങ്കിൽ നാം ആദ്യം ചെയ്യേണ്ടത് രാജ്യത്ത് തൊഴില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും വർധിപ്പിക്കുന്ന ഇപ്പോഴത്തെ സാമ്പത്തിക നയങ്ങളെ എടുത്തുകളയുക എന്നതാണ് നിരപേക്ഷജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കാൻ രാജ്യത്തിന് കഴിയണം. ഒരു ‘ഹിന്ദുപാകിസ്ഥാൻ’ അല്ല സൃഷ്ടിക്കേണ്ടത്. യെച്ചൂരി തുറന്നടിച്ചു. ചരിത്രത്തിലേക്ക് നോക്കി അഭിമാനം കൊള്ളുകയല്ല വേണ്ടത്, അത് നല്ലത് തന്നെ, മുന്നോട്ട് പോകാൻ കഴിയുമോ എന്നതാണ് ചോദ്യം. അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി തന്റെ മൻ കി ബാത്തിൽ പറയുകയുണ്ടായി സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് എന്തായിരുന്നുവോ നമ്മുടെ ലക്ഷ്യം, ആ ലക്ഷ്യം 2022നോടകം നമുക്ക് നേടണമെന്ന്. സ്വതാന്ത്ര്യം നേടിയ അതേ കാലത്തു തന്നെയാണ് സർ ഇന്ത്യയ്ക്കു മേൽ വര്ഗീയത ഇരുണ്ട് കൂടിയതും രാജ്യത്തെ വിഭജിച്ചതും എന്നു നാം മറക്കരുത്. യെച്ചൂരി ഓർമ്മിപ്പിച്ചു. വർഗ്ഗീയതയെ രാജ്യത്തു നിന്നും തൂത്തു കളയണമെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. എന്തുകൊണ്ട് വർഗ്ഗീയത അവസാനിപ്പിക്കാൻ ഇതേവരെ ഒന്നും ചെയ്തില്ല. രാജ്യത്തെ കഷ്ണങ്ങളാക്കിയ വർഗ്ഗീയത തിരിച്ചു വന്നിരിക്കുകയാണ്.
സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയ യെച്ചൂരി, ഇന്ത്യയുടെ ചരിത്രം കമ്മ്യൂണിസ്റ്റുകാരുടെകൂടിയാണെന്നും, 1921ൽ കമ്മ്യൂണിസ്റ്റുകാരായ മൗലാന ഹസ്റത് മൊഹാനിയും സ്വാമി കുമരാനന്ദയുമാണ് സമ്പൂർണ്ണ സ്വാതന്ത്ര്യത്തിന് ആഹ്വാനം ചെയ്തതെന്നും ഓർമ്മിപ്പിച്ചു.
നിങ്ങൾ ചരിത്രത്തിലേക്ക് പോകൂ, സെല്ലുലാർ ജയിലിൽ പോകൂ അവിടെ മാർബിളിൽ 18 കമ്യൂണിസ്റ്റുകാരുടെ പേര് കൊത്തി വെച്ചിട്ടുണ്ട്. ഞങ്ങളുടേത് കൂടിയാണ് സർ ചരിത്രം, പഴയ ഇന്ത്യയുടെ പ്രസിഡന്റ് ശങ്കർ ദയാൽ ശർമ്മ ക്വിറ്റ് ഇന്ത്യയുടെ 58-ാം വാർഷികത്തിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ കമ്യൂണിസ്റ്റുകളെ പറ്റി വായിച്ചു. ഏതെങ്കിലും പ്രൊജക്റ്റോ, ജിഎസ്ടിയോ അല്ല സർ അദ്ദേഹം ആ ഹാളിൽ പ്രഖ്യാപിച്ചത്.
1942ൽ ആന്റി ബ്രിട്ടീഷ് മൂവ്മെന്റിന് തറക്കല്ലിട്ട കമ്യൂണിസ്റ്റുകളെ അദ്ദേഹം അഭിനന്ദിച്ചു. സർ, എ.കെ ഗോപാലൻ 1947ൽ തമിഴ്നാട്ടിലെ വെല്ലൂർ ജയിലിനുള്ളിൽ നിന്നാണ് കൊടി നാട്ടിയത്. ഇതാണ് സർ ഞങ്ങളുടെ ചരിത്രം. സഭയിൽ യെച്ചൂരി വികാരാധീനനായി.