ഗോരഖ്പുർ : ഓക്സിജന്‍ നിലച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ പിടഞ്ഞു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബാബ രാഘവ്ദാസ് സർക്കാർ മെഡിക്കൽ കോളജിൽവീണ്ടും മൂന്നു മൂന്നു കുട്ടികള്‍ കൂടി മരിച്ചു. ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അവശ നിലയിലായിരുന്ന കുട്ടികളാണ് മരിച്ചത്.
മരിച്ച കുട്ടികളുടെ മൃതദേഹങ്ങളോടും കടുത്ത അനാദരവാണ് കാണിക്കുന്നത്. കുട്ടികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് അനുവദിക്കുന്നില്ല എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ മൃതദേഹങ്ങൾ കൊണ്ടു പോകുന്നത് കിട്ടുന്ന വാഹനങ്ങളിലാണ്. ഇതോടെ, കഴിഞ്ഞ ഒരാഴ്ചയായി ഈ ഓക്സിജന്‍ ഇല്ലാതെ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി .
രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തിന്റെ കാരണങ്ങള്‍ തേടി കേന്ദ്രസംഘം ഇന്ന് ആശുപത്രിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി ആശുപത്രി സന്ദര്‍ശിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ദുരന്തത്തെ തുടര്‍ന്ന് പിഎംഒ ഓഫിസ് സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തിയിരുന്നു.
കുടിശികയായ 64 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് ആശുപത്രിയിലെ ഓക്സിജൻ വിതരണം സ്വകാര്യ കമ്പനി നിർത്തിയതാണു ദുരന്തത്തിലേക്ക് വഴി തെളിച്ചത്. അത് ഒടുവില്‍ രാജ്യത്തെ നടുക്കിയ ദുരന്തമായി.