കഴിഞ്ഞ നാലു ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും അസം പൂര്‍ണമായും ബീഹാര്‍ ഭാഗീകമായും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തില്‍ അസമില്‍ 15 പേരാണ് മരിച്ചത്. രണ്ട് ലക്ഷം പേരെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അസമിലെ വെള്ളപ്പൊക്കത്തിലും പേമാരിയിലും ഞായറാഴ്ച മാത്രം പത്തുപേരാണ് മരിച്ചത്. ഇതില്‍ ആറ് പേരും കൊക്രജാര്‍ ജില്ലയില്‍ നിന്നാണ്. 22 ജില്ലകളില്‍ 21 ജില്ലകളും വെള്ളപ്പൊക്ക ബാധിതമാണ്. ദൂബ്രി, ഗോക്രജാര്‍, മോറിഗോണ്‍ തുടങ്ങിയ ജില്ലകളിലാണ് വെള്ളപ്പൊക്കം കൂടുതല്‍ ദുരിതം വിതച്ചത്.
സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം ആളുകളെ 6000 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി താമസിപ്പിച്ചിരിക്കുകയാണ്. ദുരന്ത നിവാരണ സേനയും കരസേനയുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പത്തോളം നദികളാണ് കരകവിഞ്ഞ് ഒഴുകുന്നത്.
കനത്ത മഴയെ തുടര്‍ന്ന് ബീഹാറിലെ അഞ്ച് ജില്ലകള്‍ വെള്ളത്തിനടയിലായി. ഇതേ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി 320 ദുരന്ത നിവാരണ ഉദ്യോഗസ്ഥരെയാണ് കേന്ദ്രം ബീഹാറിലേക്ക് അയച്ചിരിക്കുന്നത്.
ബ്രഹ്മപുത്രയുള്‍പ്പെടെ നിരവധി നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഗതാഗത സംവിധാനം താറുമാറായി. ട്രെയില്‍ ഗതാഗതം തടസപ്പെട്ടതും ദേശീയപാത 37 അടച്ചതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടു.