ഒരു ഭ്രാന്തന്റെ വിളയാട്ടത്തില്‍ എരിഞ്ഞടങ്ങിയത് അഞ്ഞൂറിലേറെ കൗമാരക്കാരുടെ ജീവനാണ്. ഇവരുടെ കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഈ ഗെയിം എങ്ങനെയാണ് ഇവരിലേക്ക് എത്തുന്നത്? കൗമാരക്കരുടെ പോസ്റ്റുകള്‍ ചികഞ്ഞുപിടിച്ച് ജീവിതത്തില്‍ നിരാശയില്‍ അകപ്പെട്ട ഇനി ജീവിതത്തില്‍ മരണം മാത്രമേ ഉള്ളുയെന്ന് പോസ്റ്റിടുന്ന അക്കൗണ്ടിലേക്ക് ഈ ഗ്രൂപ്പിലേക്കുള്ള ക്ഷണം എത്തും. കൗമാരക്കാരില്‍ പലരും ദുര്‍ബലരാണ്. ഇത് മുതലെടുത്ത് ഇത്തരത്തിലുള്ള കൗമാരക്കാരിലേക്കാണ് ഇന്‍വിറ്റേഷനുകള്‍ ഏറെയും എത്തുക. മാനസികമായി തകര്‍ന്നു മരണം മാത്രം മുന്നില്‍ കണ്ടുനില്ക്കുന്ന ഇവരില്‍ ഒരു പിടിവള്ളിയായി ഈ ഗെയിം മുന്നിലെത്തുന്നു. ബ്ലൂവെയില്‍ എന്ന മരണക്കളി കേരളത്തിലും പ്രചരിക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ല. പ്ലേ സ്റ്റോറിലോ മറ്റ് ആപ് സ്റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റര്‍നെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ് ചെയ്ത് കണ്ടെത്താനാകില്ല. മൊബൈലിലോ ടാബ്ലറ്റിലോ ഡൗണ്‍ലോഡ് ചെയ്യാനുമാകില്ല. മറിച്ച് സോഷ്യല്‍ മീഡിയയാണ് ഇതിന്റെ പ്രധാന കേന്ദ്രം.
ഗ്രൂപ്പിലെത്തുന്നവര്‍ക്കു മുന്നിലേക്ക് ഗെയിമിന്റെ സൂചനകളും, എങ്ങനെയാണ് കളിക്കേണ്ടത് എന്നും ചാറ്റ് വഴി നിര്‍ദേശങ്ങള്‍ ലഭിക്കും. മൊത്തം 50 ടാസ്കുകളാണ് ഇതില്‍. ഓരോന്നും ഓരോ വെല്ലുവിളികളാണ്. ഏറ്റവും അവസാനമായ അന്‍പതാമത്തെ ടാസ്ക് ആത്മഹത്യ ചെയ്യുക എന്നതാണ്. ആദ്യം അഡ്മിന് അയച്ചു കൊടുക്കുന്ന പ്രത്യേകതരം പാട്ടുകളും ശബ്ദങ്ങളും തുടര്‍ച്ചയായി കേള്‍ക്കുക, പുലര്‍ച്ചെ എഴുന്നേറ്റ് പ്രേതസിനിമ കാണുക, ദിവസം മുഴുവന്‍ പ്രേതസിനിമ കാണുക തുടങ്ങിയ ടാസ്കുകളായിരിക്കും. ഇതിലൂടെ ഇരകളുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കും. പിന്നാലെ ശരീരത്തില്‍ മുറിവുണ്ടാക്കലാണ്. ആദ്യം ചുണ്ടില്‍ മുറിവുണ്ടാക്കുകയെന്നതാണ്. തുടര്‍ന്ന് വീടിന്റെ ടെറസില്‍ കയറുക, സൂചിമുന വിരലില്‍ കുത്തിയിറക്കുക, ശരീരത്തില്‍ മുറിവുകളുണ്ടാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ വരിക.
ഗെയിമിന്റെ ഇര ആകാന്‍ താല്പര്യമുണ്ടെങ്കില് ഒരു നീലത്തിമിംഗലത്തിന്റെ ചിത്രം വരച്ച് കടലാസിലോ കൈത്തണ്ടയിലോ ‘യെസ്’ എന്ന് എഴുതാന്‍ ആവശ്യപ്പെടും. തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയിലേക്കു വന്ന് ചാകുന്നതിനു സമാനമായി മരണത്തിലേക്കു പോകാന്‍ പൂര്‍ണസമ്മതത്തോടെ മുന്നോട്ടു വരുന്നതു കൊണ്ട് ഈ ഗെയിമിന്റെ ഇരകള്‍ക്കെല്ലാം ‘വെയ്ല്’ അഥവാ തിമിംഗലം എന്നു തന്നെയാണു വിശേഷണം. ടാസ്കുകള് പൂര്‍ത്തിയാക്കിയതിനു തെളിവായി ചിത്രങ്ങളും വിഡിയോകളും കൃത്യമായി അഡ്മിന് എത്തിച്ചു കൊടുക്കണം. എന്നാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ. ഇതിന്റെ ടതി ഒളിഞ്ഞു കിടക്കുന്നത് സീക്രട്ട് ചാറ്റിങ് എന്ന ടാസ്കുകളാണ്.
ഇരകളെ മരണത്തിലേക്ക് എത്തിക്കാനുള്ള ആയുധമാണ് ഈ സീക്രട്ട് ചാറ്റിങ്. ഈ ചാറ്റിങ്ങിലൂടെ അഡ്മിന് ആവശ്യപ്പെടുന്നത് നഗ്നചിത്രങ്ങളും വിഡിയോകളുമായിരിക്കും. കൂടാതെ രഹസ്യഭാഗങ്ങളില്‍ ചില പ്രത്യേക വാക്കുകള്‍ കോറി വരയ്ക്കാനും ആവശ്യപ്പെടും. ഗെയിമിന്റെ പിടിയില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ഒരു റഷ്യന്‍ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത് തന്റെ മാറിടത്തില്‍ ബ്ലേഡ് കൊണ്ട് എ666 എന്ന് കീറി വരച്ച് ചോരയിറ്റു വീഴുന്ന ആ ചിത്രം അയച്ചു തരാനാണ് അഡ്മിന് ആവശ്യപ്പെട്ടതെന്നാണ്. ഇത്തരം ചിത്രങ്ങളാണ് പിന്നീട് ഗെയിമില്‍ നിന്ന് പിന്മാറാന് ശ്രമിക്കുമ്പോള്‍ ഇരകള്‍ക്കു നേരെ അഡ്മിന് പ്രയോഗിക്കുന്നത്. ഇരകളുടെ സ്വകാര്യവിവരങ്ങളും അഡ്മിന് ശേഖരിച്ചിട്ടുണ്ടാകും. ഇതുപയോഗിച്ചുള്ള ബ്ലാക്ക് മെയിലിങ്ങാണ് പിന്നീട്.
ഈ ഗെയ്മില്‍ നിന്നും പിന്മാറണം എന്ന് ആഗ്രഹിച്ചാല്‍പോലും സാധിക്കുമായിരുന്നില്ല. തങ്ങള്‍ പറഞ്ഞത് ചെയ്തില്ലെങ്കില്‍ മാതാപിതാക്കളെയും വേണ്ടപ്പെട്ടവരെയും കൊന്നൊടുക്കുമെന്നതാണ് പ്രധാന ഭീഷണി. സ്വതവേ മാനസികമായി ദുര്‍ബലരായവരെ കൃത്യമായി തളര്‍ത്തുന്നതായിരിക്കും അത്തരം നീക്കങ്ങള്‍. കൗമാരക്കാര്‍ ഇത്തരക്കാര്‍ ആണ്. ഇരകളുടെ ഫോണ്‍ ഹാക്ക് ചെയ്യുന്നത് ഇര അറിഞ്ഞിരിക്കില്ല. അതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ചാറ്റിനിടെ ഇവരുടെ പ്രിയപ്പെട്ടവര്‍ എവിടെയാണെന്നും എന്തുചെയ്യുന്നു എന്നും അറിയാന്‍ കഴിയുന്നു. ഈ അറിവ് വെച്ച് ‘എനിക്കറിയാം ഇപ്പോള്‍ നിന്റെ അച്ഛന് എവിടെയാണെന്ന്’ എന്ന പോലുള്ള ഭീഷണികളും ഇടയ്ക്കുണ്ടാകും. ഇത്തരത്തിലുള്ള സംഭാഷണങ്ങള്‍ തങ്ങള്‍ ഒരു ‘അസാധാരണ’ ശക്തിയുള്ള ആളുടെ നിയന്ത്രണത്തിലാണെന്ന തോന്നല്‍ ഇരകളിലുണ്ടാക്കുന്നു.
ഈ ചാലഞ്ചിന്റെ ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഫിലിപ് ബുഡെയ്കിന്‍ എന്ന ചെറുപ്പക്കാരന് പിടിയിലായപ്പോള്‍ പോലീസിനോട് പറഞ്ഞത് 17 പേരുടെ മരണത്തിന് താന്‍ നേരിട്ട് ഉത്തരവാദിയായിട്ടുണ്ടെന്നാണ്. വെറുതെ കരഞ്ഞും സങ്കടപ്പെട്ടും നടന്ന് ലോകത്തിന് ഭാരമാകുന്ന ‘ബയോളജിക്കല്‍ വേസ്റ്റുകളെ’ കൊന്നൊടുക്കാനാണ് താനിതു ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. ഇന്ത്യയിലെ ആത്മഹത്യ നടക്കുമ്പോള്‍ ബുഡെയ്കിന്‍ ജയിലിലാണ്. പിന്നെ ആരാണ് ഈ ഗെയിമിനു പിന്നില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്ന ചിന്തയാണ് പൊലീസിനുള്ളത്.