ചെന്നൈ: ഏറെക്കാലത്തെ ചേരിപ്പോരുകള്‍ക്ക് ഒടുവില്‍ അണ്ണാ ഡിഎംകെയിൽ ലയനം. പരസ്പരം വിഘടിച്ചു നിന്ന പനീർസെൽവം–പളനിസാമി വിഭാഗങ്ങൾ തമ്മിലാണ് ലയനം നടന്നത്. ലയനത്തിന്റെ ബാക്കിപത്രമായി പനീര്‍സെല്‍വം തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും. പനീര്‍സെല്‍വം ഭാഗത്ത് നിന്ന് രണ്ടുപേര്‍ മന്ത്രിമാരാകും. വൈകിട്ട് 4.30 ഓടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. ഗവർണർ വിദ്യാസാഗർ റാവു അടിയന്തിരമായി മുംബൈയിൽ നിന്നു ചെന്നൈയിലെത്തിയിട്ടുണ്ട്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും തീരുമാനമായി. അതിനായി പ്രമേയം പാസാക്കും. നാടകീയ നീക്കങ്ങൾക്കൊടുവിൽ പാർട്ടി ആസ്ഥാനത്തെത്തിയാണ് പനീർസെൽവം തീരുമാനം അറിയിച്ചത്. പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്ന് പാർട്ടി ആസ്ഥാനത്ത് ലയനം പ്രഖ്യാപിച്ചുകൊണ്ട് പനീർസെൽവം പറഞ്ഞു.
ഒ.പനീർസെൽവം പാർട്ടി കൺവീനറാകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും പറഞ്ഞു. താൻ സഹ കൺവീനറും കെ.പി.മുനിസാമി ഡപ്യൂട്ടി കൺവീനറുമാകും. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരികെ പിടിക്കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യം. കൂടാതെ അമ്മയുടെ ഉറപ്പുകൾ പാലിക്കും. തനിക്കുശേഷവും അണ്ണാ ഡിഎംകെ 100 വർഷം നിലനിൽക്കുമെന്ന് ജയലളിത പറഞ്ഞിരുന്നു. അതുറപ്പായും നടപ്പാക്കുമെന്നും പളനിസാമി പറഞ്ഞു. അതേസമയം, തമിഴ്നാട്ടിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന സന്ദർശനം റദ്ദാക്കിയിട്ടുണ്ട്.