മെഡിക്കല്‍ കോളേജ് കോഴ കേസില്‍ തങ്ങള്‍ക്കെതിരെ പ്രചരിപ്പിക്കുന്ന റിപ്പോര്‍ട്ട് തങ്ങളുടെതല്ലയെന്ന് ബി.ജെ.പി അന്വേഷണ കമ്മീഷന് അംഗങ്ങള്‍. കമ്മീഷന്റേതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടാണ് തങ്ങളുടെതല്ലെന്ന് കെ.പി ശ്രീശനും എ.കെ നസീറും വിജിലന്‍സിന് മൊഴി നല്‍കിയത്. കണ്ടെത്തലുകള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മെയില്‍ അയക്കുകയായിരുന്നു. അതേസമയം, അഞ്ചുകോടി 60 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി ബോദ്ധ്യപ്പെട്ടെന്നും ഇരുവരും വിജിലന്‍സിനോട് സമ്മതിച്ചു.
ആരോപണം അന്വേഷിച്ചപ്പോള്‍ സംഘടനയില്‍ നിന്നും പുറത്താക്കിയ വിനോദും കോളേജ് ഉടമയായ ഷാജിയും സതീഷ് നായരും തമ്മില്‍ 5.6 കോടി രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം കാണിച്ച് ഒരു കരട് റിപ്പോര്‍ട്ട് തയ്യാറാക്കി പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇ മെയില്‍ സന്ദേശം അയച്ചിരുന്നുവെന്നും ഇവര്‍ മൊഴി നല്കി. എന്നാല്‍ ഈ റിപ്പോര്ട്ടിന്മേല് എന്ത് നടപടി സ്വീകരിച്ചുവെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ഇരുവരും മൊഴി നല്കി.
മെഡിക്കല്‍ കോഴ ആരോപണത്തില്‍ പണമിടപാട് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ബി.ജെ.പി അന്വേഷണ കമ്മീഷനംഗങ്ങള്‍ എന്ന നിലയ്ക്കാണ് കെ.പി ശ്രീശന്റെയും എ.കെ നസീറിന്റെയും മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ എം. ടി രമേശിനെതിരെ പരാമര്‍ശമുള്ള അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിജിലന്‍സ് ചോദ്യത്തിന് ഇരുവരും മലക്കം മറിഞ്ഞു. പ്രചരിക്കുന്ന റിപ്പോര്‍ട്ട് തങ്ങളുടേതല്ലെന്നായിരുന്നു ഇരുവരുടെയും മൊഴി. ആരോപണം അന്വേഷിച്ച് കണ്ടെത്തലുകള്‍ മെയില്‍ അയക്കുകയായിരുന്നു.
അതേസമയം, റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന കുമ്മനത്തിന്റെ നിലപാട് അറിയില്ലെന്നും രണ്ടുപേരും പ്രതികരിച്ചു. കണ്‍സല്‍ട്ടന്‍സി ഫീസായി 25 ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്ന കോളേജ് ഉടമയുടെ വാദം ശ്രീശനും നസീറും തള്ളി. 5 കോടി 60 ലക്ഷം രൂപ കോളേജ് ഉടമ ഷാജി ബിജെപി സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ ആര്.എസ് വിനോദിന് നല്‍കിയെന്ന് ബോധ്യപ്പെട്ടെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്.