കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ചൊവാഴ്ച വിധി പറഞ്ഞേക്കും. ദിലീപ് നല്കിയ ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു. ജാമ്യം ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് ജയിലില്‍ ദിലീപ്. ഈ കേസിലെ കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ നല്‍കാനാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. കുറ്റപത്രം വൈകിയാല്‍ ദിലീപിന് ജാമ്യം ലഭിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ നല്കാന് കഴിയുമോ എന്ന ആശങ്ക പോലീസിനുമുണ്ട്.
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ശക്തമായ വാദമുഖങ്ങള്‍ ആണ് പ്രോസിക്യൂഷന് നിരത്തിയത്. വാദത്തിൽ ദിലീപിനെ പേരും കള്ളന് എന്നു തന്നെ വിശേഷിപ്പിച്ചു. പ്രതിക്കെതിരായ കൂടുതൽ തെളിവുകൾ മുദ്രവച്ച കവറിൽ പ്രോസിക്യൂഷൻ ഹൈക്കോടതിക്കു കൈമാറി. നടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറുമായി കൂട്ടുപ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ നേരിട്ടു ബന്ധപ്പെടുത്തുന്ന തെളിവുകൾ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നൽകി.
മുഖ്യപ്രതി സുനിലുമായി ദിലീപിനും കാവ്യയ്ക്കും ബന്ധമുണ്ടായിരുന്നു എന്ന വാദം നിരത്തി. തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി. സുനിലിനെ കണ്ടതായി കാവ്യയും സമ്മതിച്ച കാര്യം എടുത്തു പറഞ്ഞു. കീഴടങ്ങുന്നതിനു മുൻപു കാവ്യയുടെ വസ്ത്രവ്യാപാര ശാലയിലും സുനിൽ പോയത് കോടതിയെ ഓര്‍മ്മപ്പെടുത്തി. ഒരിക്കൽ കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂർ യാത്രയിൽ സുനില്‍ കാര്‍ ഓടിച്ച കാര്യം വെളിപ്പെടുത്തി. ആ ദിവസം കാവ്യയുടെ ഫോണിലൂടെ ദിലീപിനെ വിളിച്ചു പണം ആവശ്യപ്പെട്ടതായും സുനിൽ മൊഴി നൽകിയ കാര്യം പറഞ്ഞു.
ദിലീപ് നിർദേശിച്ചതനുസരിച്ചു കാവ്യ സുനിലിനു പണവും നല്കി. . നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ തുടക്കത്തിൽ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു എന്ന കാര്യം തെളിവുകള്‍ സഹിതം നിരത്തി.
ജാമ്യാപേക്ഷയില്‍ കേരള പൊലീസിനെതിരെ ശക്തമായ വാദങ്ങള്‍ പ്രതിഭാഗവും നടത്തി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന എഡിജിപി: ബി.സന്ധ്യ എന്നിവരുടെ നിലപാടുകളെ സംശയത്തോടെയേ കാണുന്നുള്ളൂ എന്ന വാദത്തിനു പ്രതിഭാഗം ഊന്നല്‍ നല്കി.