നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതി. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കോടതി കേസ് വിളിച്ച സമയത്ത് ജാമ്യം നിഷേധിച്ചിരിക്കുന്നു എന്ന ഒറ്റവാക്ക് മാത്രമാണ് പറഞ്ഞത്. ദിലീപിന് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന വാദവും കോടതി ഉന്നയിച്ചു.
ദിലീപ് പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. ദിലീപിനെതിരായ കുറ്റങ്ങള്‍ പ്രാഥമികമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുന്നുണ്ടെന്ന് വിധിയില്‍ പറയുന്നുണ്ട്. കേസിലെ പ്രധാന സാക്ഷികള്‍ എല്ലാം തന്നെ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരാണ്. ദിലീപാകട്ടെ ഈ മേഖലയില്‍ വലിയ സ്വാധിനമുള്ളയാളാണ്.
അതുകൊണ്ട് തന്നെ ജാമ്യം നല്കിയാല് സ്വാഭാവികമായും സാക്ഷികളെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ അപ്പുണ്ണി അന്വേഷണവുമായി സഹകരിക്കുന്നില്ല. കൂടാതെ കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ 12,13 പ്രതികള്‍ നശിപ്പിക്കുകയും ചെയ്തു.
മാത്രമല്ല കൂടുതല്‍ പ്രതികള്‍ ഈ കേസില്‍ ഉണ്ടായേക്കാം. അങ്ങനെയെങ്കില്‍ അതുകൂടി കേസിനെ ബാധിച്ചേക്കാം. തുടങ്ങിയ കാര്യങ്ങളും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്.
ഇനി ജാമ്യത്തിന് ഹൈക്കോടതിയില്‍ വീണ്ടും ശ്രമിച്ചാല്‍ ഇതേ ജഡ്ജി തന്നെയാകും വാദം കേള്‍ക്കുക. അല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുകയാണ് ദിലീപിനുമുന്നിലുള്ള വഴി. കുറ്റപത്രം നല്‍കുന്നതിന് മുമ്പായി ജാമ്യം ലഭിക്കുന്നതിന് ഈ രണ്ട് വഴികളാണ് ദിലീപിന് മുന്നിലുള്ളത്.