ലണ്ടന്‍: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പടര്‍ന്നു പിടിച്ച എബോള വൈറസിനെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ച വാക്സിന് മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്.
വാക്സിന് ലണ്ടനിലെ സെന്റ് ജോര്‍ജ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന് സഞ്ജീവ് കൃഷ്ണ ഉള്‍പ്പെട്ട സംഘമാണ് വികസിപ്പിച്ചത്. കുട്ടികളിലും മുതിര്‍ന്നവരിലും പലവട്ടം പരീക്ഷണം നടത്തി വാക്സിന്റെ ഡോസ് എങ്ങനെയാവണം എന്ന് നിര്‍ണയിക്കും.
ഏറ്റവും മാരകമായ എബോള രോഗം ബാധിച്ച 28,600 പേരില്‍ 11,300 പേരും മരണത്തിനു കീഴടങ്ങി. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ഗ്വിനിയ, ലൈബീരിയ, സിയോറ ലിയോണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.
ഇതേത്തുടര്‍ന്നു ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ എബോള രോഗം തടയുന്നതിനായി വാക്സിന് വികസിപ്പിക്കാന്‍ നടത്തിയ ശ്രമമാണു വിജയത്തിലേക്ക് നീങ്ങുന്നത്.
1976 ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയിൽ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാൽ എബോള ഡിസീസ് എന്ന് വിളിക്കപ്പെട്ടു.
എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് ഇത്.