തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് സംഘത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്ത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികൾക്കെതിരെ ഉദ്യോഗസ്ഥർ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തു നൽകും. നടപടിക്ക് നിയമസാധുത ഇല്ലെന്നും തങ്ങൾക്കു പറയാനുള്ളത് കമ്മീഷൻ കേട്ടില്ലെന്നും ഉദ്യോഗസ്ഥർ കത്തിൽ ചൂണ്ടിക്കാട്ടുമെന്നാണ് സൂചന.
അതേസമയം സർക്കാർ നടപടികൾക്കെതിരെ ഡിജിപി എ. ഹേമചന്ദ്രരൻ പോലീസ് മേധാവിക്കും ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കും നേരത്തേ കത്തു നൽകിയിരുന്നു. അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും നടപടികൾ നേരിടാൻ തയാറാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹേമചന്ദ്രന് കത്ത് നൽകിയത്.
സോളാർ കമ്മീഷന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്തിരിക്കുന്നത്. തെളിവു നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചത്.