എന്‍ഡിഎ സര്‍ക്കാരിന്റെ നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ നടപടികളില്‍ രാജ്യമൊട്ടാകെ വിമര്‍ശനങ്ങള്‍ നേരിടുന്ന അസവരത്തിലും ഗുജറാത്തില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം പ്രവചിച്ച് സര്‍വ്വെ ഫലം. ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യ സംഘടിപ്പിച്ച സര്‍വെയിലാണ് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന പ്രവചനം ഉണ്ടായിരിക്കുന്നത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തില്‍ ഒരു മാസത്തോളമായി നടത്തിയ സര്‍വെ ഫലമാണിത്. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങി നിരവധി വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ആളിക്കത്തുമ്പോഴും സംസ്ഥാനത്തെ 182 നിയമസഭാമണ്ഡലങ്ങളില്‍ 115 മുതല്‍ 125 വരെ സീറ്റ് ബിജെപി നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 57 മുതല്‍ 67 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. 2012ലെ തിരഞ്ഞെടുപ്പില്‍ 60 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്.
സര്‍വേയില്‍ ബിജെപി 48 ശതമാനം വോട്ടും കോണ്‍ഗ്രസ് 38 ശതമാനം വോട്ടും നേടുമെന്നുമാണ്. സര്‍വേയില്‍ പങ്കെടുത്ത 34 ശതമാനം പേര് വിജയ് രൂപാനി തന്നെ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 19 ശതമാനം കോണ്‍ഗ്രസ് എംഎല്‍എ ശക്തിസിങ് ഗോഹിലിനെയും 11 ശതമാനം കോണ്‍ഗ്രസ് നേതാവ് ഭരത് സിങ് സോളങ്കിയെയും പിന്തുണച്ചു.
എന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു കൊണ്ട് ദലിത് നേതാവ് അല്‍പേഷ് ഠാക്കൂര്‍, ജിഗ്നേഷ് മേവാനി, പട്ട്യാധര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ എന്നിവര്‍ രംഗത്തെത്തിയാല്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം വീണ്ടും ഉയരുംമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.
ഗുജറാത്തിലെ പ്രബല വിഭാഗമായ പട്ടേല്‍മാര്‍ വിഭാഗത്തിനിടയില്‍ ഹര്‍ദിക് പട്ടേലിന് വലിയ സ്വാധീനമാണുള്ളത്. അതിനാല്‍ തന്നെ ഹര്‍ദിക് പട്ടേലിന്റെ പിന്തുണ കോണ്‍ഗ്രസിന്റെ വോട്ട് സംഖ്യയില്‍ നിര്‍ണായക സ്വാധീനം ചെലുത്തും.
സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും ജിഎസ്ടിക്ക് എതിരഭിപ്രായമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ നരേന്ദ്രമോദിയുടെ ജനസമ്മിതിക്ക് യാതൊരു മങ്ങലുമേറ്റിട്ടില്ലെന്നാണ് 66 ശതമാനത്തിന്റെയും അഭിപ്രായം.
2012ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 115 സീറ്റുകള്‍ നേടിയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയത്.