ന്യൂഡല്‍ഹി: ആറ് വര്‍ഷം നീണ്ടുനിന്ന വിചാരണക്കൊടുവില്‍ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ നവംബര്‍ ഏഴിന് വിധിപറയും. സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുക. മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ.രാജ ഉള്‍പ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിച്ചതില്‍ ഒരുലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഎജി വിനോദ് റായിയുടെ കണ്ടെത്തല്‍. ഇത് വലിയ വിവാദത്തിന് വഴിവെച്ചു.
സ്പെക്ട്രത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് എന്ന രീതിയാണ് സ്വീകരിച്ചതെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഇതിലൂടെ വന്‍ നഷ്ടമുണ്ടായിയെന്നാണ് നിഗമനം.
കേസിലുള്ള പതിനെട്ട് പ്രതികളും വിധി പ്രസ്താവിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകാന്‍ സിബിഐ പ്രത്യേക കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളിയായ മാധ്യമപ്രവര്ത്തകന് ഗോപീകൃഷ്ണന്റെ റിപ്പോര്‍ട്ടാണ് അഴിമതിയിലേക്ക് ആദ്യം വിരല്‍ ചൂണ്ടിയത്. ഒമ്പത് ടെലികോം കമ്പനികള്‍ക്ക് 2ജി സ്പെക്ട്രം ക്രമവിരുദ്ധമായി നല്കിയതു വഴി സര്‍ക്കാരിന് ലക്ഷം കോടിരൂപയുടെ നഷ്ടം വന്നെന്ന് സിഎജി കണ്ടെത്തുകയായിരുന്നു.
ഒന്നാം യുപിഎ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും ഇത് നീണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, സുപ്രീം കോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ്, മറ്റു പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സുപ്രീം കോടതിയെ ഹര്‍ജിയുമായി സമീപിക്കുകയായിരുന്നു. വിഷയത്തിലെ വിശദമായ വാദത്തിനു ശേഷം സുപ്രീം കോടതി 122 ടെലികോം ലൈസന്‍സുകള്‍ റദ്ദാക്കുകയും കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതി രൂപവത്കരിക്കണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.