ന്യൂഡല്‍ഹി: വ്യവസായം എളുപ്പത്തില്‍ തുടങ്ങാന്‍ സാധിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. 130-ാം സ്ഥാനത്തുനിന്ന് ഇന്ത്യ 100-ാം സ്ഥാനത്തേക്ക് കുതിച്ചതായി ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി ഇക്കാര്യം അറിയിച്ചത്. മോദി സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്കരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിന് പിന്നിലെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
2003 മുതല്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്കരണങ്ങളില്‍ പകുതിയോളം കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ പ്രതിഫലനമാണ് ഇന്ത്യയുടെ കുതിപ്പിന് പിന്നിലെന്ന കാര്യം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
വ്യവസായങ്ങൾ തുടങ്ങാൻ അനുയോജ്യമായ 190 രാജ്യങ്ങളുടെ പട്ടികയാണ് ലോകബാങ്ക് പുറത്തുവിട്ടത്. ഈവർഷം ഏറ്റവും കൂടുതൽ പ്രവർത്തന മികവു കാട്ടിയ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യപത്തിലും ഇന്ത്യ സ്ഥാനം നേടിയിട്ടുണ്ട്. അടിസ്ഥാന മാറ്റങ്ങൾ വരുത്തിയ ഏകരാജ്യവും ഇന്ത്യയാണ്.
ചെറുകിട വ്യവസായം തുടങ്ങുന്നതിനായി നിക്ഷേപം നടത്താന്‍ ഇന്ത്യ മികച്ചയിടമാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. വ്യവസായങ്ങള്‍ തുടങ്ങാനുള്ള വായ്പ ലഭിക്കാനുള്ള സാധ്യത ഇന്ത്യയില്‍ കൂടുതലാണ്. നികുതി അടക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ മുന്നേറ്റമുണ്ടായി. പാപ്പരാകുന്ന കമ്പനികള്‍ക്ക് 90 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിയമ പരിഷ്കരണം ഉണ്ടായി. നോട്ട് അസാധുവാക്കല്‍ ഇന്ത്യയില്‍ നികുതി ദായകരുടെ എണ്ണം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിഎസ്ടി നടപ്പിലാക്കിയതോടെ നാല്‍പ്പതിലധികം വരുന്ന നികുതികളെയും സെസ്സുകളെയും ലയിപ്പിച്ചതായും ഇത് നടപടിക്രമങ്ങള്‍ ലളിതമാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.