
തിരുവനന്തപുരം: കേരളത്തെ ഹാര്‍ഡ് വേർ ഉല്പാദനത്തിന്റെ കേന്ദ്രമായി മാറ്റാനുളള സാധ്യത പ്രയോജനപ്പെടുത്തുന്നതിന് പ്രമുഖ ആഗോള ഹാര്‍ഡ് വേർ കമ്പനിയായ ഇന്റല്‍ ഇന്ത്യയുമായും പ്രമുഖ സാങ്കേതിക സേവന കമ്പനിയായ യു.എസ്.ടി ഗ്ലോബലുമായും കേരള സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഇന്റലുമായും യു.എസ്.ടി ഗ്ലോബലുമായും സംസ്ഥാന ഐടി വകുപ്പ് ധാരണാപത്രം ഒപ്പിട്ടത്.
കേരളത്തില്‍ ഹാര്‍ഡ് വേർ വ്യവസായം വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം നേടാനാണ് ഹാര്‍ഡ് വേർ മിഷന് രൂപീകരിച്ചത്. ഇന്റല്‍, യു.എസ്.ടി ഗ്ലോബല്‍ എന്നിവയുമായി ഒപ്പിട്ട ധാരണാപത്രം ഈ ദിശയിലുളള പ്രധാന ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഇലക്ട്രോണിക് ഹാര്‍ഡ് വേർ വ്യവസായങ്ങളുടെ ആവാസവ്യവസ്ഥ വികസിപ്പിച്ചെടുക്കുന്നതിനുളള പദ്ധതി കേരള ഹാര്‍ഡ് വേർ മിഷന്, കെല്‍ട്രോണ്‍ എന്നിവയുമായി ചേര്‍ന്ന് ഇന്റലും യു.എസ്.ടി ഗ്ലോബലും തയ്യാറാക്കും.
ലാപ്ടോപ്പുകള്, സര്‍വര്‍ ഘടകങ്ങള്‍ മുതലായവ ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിന് കേരളത്തിന് വലിയ സാധ്യതകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. പഠന റിപ്പോര്‍ട്ട് ഡിസംബര്‍ 31-ന് മുമ്പ് സര്‍ക്കാരിന് സമര്‍പ്പിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഐ.ടി. സെക്രട്ടറി എം.ശിവശങ്കര്‍, ഇന്റല്‍ ഇന്ത്യ മാര്‍ക്കറ്റിങ് വിഭാഗം എം.ഡി. പ്രകാശ് മല്യ, ഇന്റല്‍ ഇന്ത്യ സ്ട്രാറ്റജിക് ഡവലപ്മെന്റ് ഡയറക്ടര്‍ ജിതേന്ദ്ര ചദ്ദ, യു.എസ്.ടി. ഗ്ലോബല്‍ സെമി കണ്ടക്ടര്‍ ഡിവിഷന് തലവന്‍ ഗില്‍റോയ് മാത്യു, ഹാര്‍ഡ് വേർ മിഷന് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. ജയശങ്കര്‍ പ്രസാദ്, കെല്‍ട്രോണ്‍ എം.ഡി. ഹേമലത തുടങ്ങിയവര്‍ പങ്കെടുത്തു.
ഇലക്ട്രോണിക് ഹാര്‍ഡ് വേർ വ്യവസായ പദ്ധതി നടപ്പാക്കാന്‍ സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇന്റല്‍, യു.എസ്.ടി ഗ്ലോബല്‍ എന്നീ കമ്പനികളുടെ നിര്‍മാണ വൈദഗ്ധ്യം ഇതിനുവേണ്ടി പ്രയോജനപ്പെടുത്തും. ഈ രംഗത്ത് കേരളത്തിനുളള സാങ്കേതിക പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും.