ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗമാകുന്നതിന് മുമ്പ് ഓമിഡയാര്‍ നെറ്റ്വര്‍ക്ക് എന്ന സ്ഥാപനവുമായി ബന്ധമുണ്ടായിരുന്നുവെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഈ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് പണമിടപാടുകള്‍ നടത്തിയതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ആപ്പിള്‍ബൈയുമായി ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഈ സ്ഥാപനത്തിന്റെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായിരുന്നു താന്‍. യുഎസ് കമ്പനിയായ ഡി.ലൈറ്റ് ഡിസൈനിനു വേണ്ടിയാണ് ഓമിഡയാര്‍ പ്രതിനിധിയായ താന്‍ ഇടപാടുകള്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് പാരഡൈസ് പേപ്പറിലുള്ളതെന്നും ജയന്ത് സിന്‍ഹ അറിയിച്ചു.
2013 ലാണ് ഓമിഡയാര്‍ നെറ്റ്വര്ക്കില് നിന്നും രാജിവെച്ചത്. 2012ലാണ് ഈ സ്ഥാപനം ആപ്പിള്‍ബൈയുമായി കരാറിലേര്‍പ്പെട്ടത്. താന്‍ നടത്തിയ ഇടപാടുകളെല്ലാം നിയമപരമായിരുന്നുവെന്നും നികുതിവെട്ടിച്ചിട്ടില്ലെന്നും ജയന്ത് ട്വിറ്ററിലൂടെ പ്രതികരിച്ചു.
ലോകത്തെ പ്രധാനപ്പെട്ട സംഘടനയാണ് ഓമിഡിയാര് നെറ്റ്വര്‍ക്ക്. ഇതിന്റെ പാട്ണര്‍ എന്ന രീതിയില്‍ കമ്പനിയുടെ പ്രതിനിധിയായ ഡി.ലൈറ്റ് ബോര്‍ഡിന് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓമിഡിയാറില് നിന്നും രാജിവെച്ച ശേഷവും ഡി.ലൈറ്റ് ബോര്‍ഡിന്റെ സ്വതന്ത്ര ഡയറക്ടറായി തുടര്‍ന്നിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ചേരുന്നതിന് മുമ്പ് ഡി.ലൈറ്റ് ബോര്‍ഡില്‍ നിന്നും രാജിവെയ്ക്കുകയും കമ്പനിയുമായുള്ള വിധേയത്വം പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്.കെ സിന്‍ഹ, ബോളിവുഡ് നടന് അമിതാഭ് ബച്ചന്, നീരാ റാഡിയ എന്നിവരുള്‍പ്പെടെയുള്ള 714 ഇന്ത്യന്‍ കള്ളപ്പണക്കാരുടെ പേരു വിവരങ്ങളാണ് പാരഡൈസ് പേപ്പറിലൂടെ പുറത്തായത്. ജര്‍മന്‍ ദിനപത്രമായ സിഡ്ഡോയിച്ചെ സെയ്തൂങും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് 19 ാം സ്ഥാനമാണ്.