ന്യൂഡല്‍ഹി: നോട്ട് നിരോധനം നടത്തിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. ഒന്നാംവാര്‍ഷിക ദിനമായ ഇന്ന് രാജ്യത്ത് കോണ്‍ഗ്രസ് കരിദിനം ആചരിക്കുകയാണ്. ഇടത്തുഇടതുപക്ഷ പാര്‍ട്ടികൾ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.
കോണ്‍ഗ്രസും സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും അടക്കം 18 പ്രതിപക്ഷ പാര്‍ട്ടികളാണ് കരിദിനം ആചരിക്കുന്നത്. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും വെവ്വേറെ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
പ്രതിഷേധങ്ങൾക്ക് മറുപടിയായി ബി.ജെ.പിയുടെ പ്രചരണ പരിപാടികളും ഇന്ന് നടക്കും.
ഇന്ന് കരിദിനമായി ആചരിക്കുന്ന കോണ്‍ഗ്രസ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ചുകൾ നടത്തും. ദില്ലിയിൽ പാര്‍ലമെന്റ് മാര്‍ച്ചും സംഘടിപ്പിക്കും.
ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധമാര്‍ച്ച് 11 മണിക്ക് ദില്ലിയിൽ നടക്കും.
സാമൂഹ്യമാധ്യമങ്ങളിൽ മുഖചിത്രങ്ങൾ കറുത്ത നിറമാക്കി മാറ്റണമെന്ന ആഹ്വാനവും മമത ബാനര്‍ജി നൽകി.
പ്രതിപക്ഷ പാര്‍ടികൾ ഒന്നടങ്കം പ്രതിഷേധവുമായി നിരത്തിലിറങ്ങുന്ന സാഹചര്യത്തിൽ നോട്ട് നിരോധനത്തിന്റെ നേട്ടങ്ങൾ ജനങ്ങളെ ആറിയിക്കാൻ പ്രചരണ പരിപാടികൾ സംഘടിപ്പിച്ച് മറുപടി നൽകാനാണ് ബി.ജെ.പിയുടെ തീരുമാനം.
കേന്ദ്ര മന്ത്രിമാര്‍ എം.പിമാര്‍ എന്നിവര്‍ ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് ഗുജറാത്തിലെ പരിപാടികളിൽ പങ്കെടുത്ത് വൈകിട്ട് ദില്ലിയിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ നവംബര്‍ 8ലെ പോലെ ഇന്ന് പുതിയ എന്തെങ്കിലും പ്രഖ്യാപനം നടത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ വിനിമയത്തിലുണ്ടായിരുന്ന കറന്‍സി നോട്ടുകളില്‍ 86 ശതമാനവും പിന്‍വലിച്ചത് വന്‍ പ്രതിസന്ധിയാണ് രാജ്യത്തുണ്ടാക്കിയത്. പുതിയ നോട്ടുകള്‍ എത്തിയിട്ടും സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്.