ഗാന്ധിനഗര്‍: ഗുജറാത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ബിജെപി 23 വര്‍ഷത്തെ ഭരണത്തില്‍ എന്തു ചെയ്തു എന്ന് കാണാനാണ് അല്ലാതെ 23കാരന്റെ വീഡിയോ അല്ലെന്ന് പാട്ടീദാര്‍ അനാമത്ത് ആന്ദോളന് സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍. കഴിഞ്ഞയാഴ്ചയാണ് ഹര്‍ദികിന്റെ പേരില്‍ അശ്ലീല വീഡിയോ പുറത്തിറങ്ങിയത്. ഇതേ തുടര്‍ന്ന് സംഘടിപ്പിച്ച റാലിയിലാണ് ഹര്‍ദിക് പട്ടേല്‍ ബിജെപിയെ വിമര്‍ശിച്ചത്.
റാലിയിലെ പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഹര്‍ദിക് പട്ടേല്‍ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. ബിജെപിയും ഭരണ നേതാക്കളും തന്നെ വ്യക്തിപരമായി ലക്ഷ്യമിട്ട് ജയിലിലടയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. വേഷം കെട്ടി ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ തുടച്ചുനീക്കണം. മോദിയായാലും രാഹുലായാലും ഇങ്ങനെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ ജയിപ്പിച്ച പാര്‍ട്ടി നിങ്ങള്‍ക്കായി എന്ത് ചെയ്തു എന്ന് അവരോട് ചോദിച്ചു കൊണ്ടിരിക്കണം. അവരില്‍ നിന്ന് അതിന് ഉത്തരം ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ഹര്‍ദിക് പറഞ്ഞു. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ഇതിനെ വെല്ലുവിളിച്ചാണ് ശനിയാഴ്ച രാത്രി ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ജന്മദേശമായ മന്‍സയില്‍ റാലി നടത്തിയത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചതിന് പിന്നാലെ ഹര്‍ദിക് പട്ടേലിന്റെ അശ്ലീല വീഡിയോകള്‍ പുറത്ത് വന്നിരുന്നു. ബിജെപിയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമാണ് തന്റെ മോര്‍ഫ് ചെയ്ത വീഡിയോക്ക് പിന്നിലെന്നാണ് ഹര്‍ദികിന്റെ ആരോപണം.