കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ദിലീപ് എട്ടാം പ്രതിയും മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയുമാകും. കേസില്‍ ആകെ 12 പ്രതികളാണുള്ളത്. രണ്ടുപേരെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കിയിരിക്കുന്നത്.
ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിര്‍ത്തി. കൃത്യം നടത്തിയവരും ഒളിവില്‍ പോകാന്‍ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുളളത്. ദിലീപ് , അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി പള്‍സര്‍ സുനി സഹതടവുകാരനായിരുന്ന വിഷ്ണു, പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്കിയ സുനില്‍ എന്നിവരെയാണ് പ്രതികളായി രണ്ടാം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്.
ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കേസിനെ അത് കൂടുതല്‍ സങ്കീര്‍ണമാക്കും എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എട്ടാം പ്രതിയാക്കിയത്. നേരത്തെ ചുമത്തിയ ഗൂഡാലോചന, കൂട്ടബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങള്‍ അടക്കം പതിനേഴോളം വകുപ്പുകള്‍ ദിലീപിനിതെരെ കുറ്റപത്രത്തിലും ചുമത്തിയിട്ടുണ്ട്.
സിനിമാ മേഖലയില്‍ നിന്നുളള പ്രമുഖരടക്കം മൂന്നൂറ്റമ്പതോളം പേരെ കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം 450 രേഖകള്‍ തെളിവായി ഹാജരാക്കുന്നുണ്ട്. ഗൂഡാലോചനയില്‍ ദിലീപും സുനിയും മാത്രമാണ് നേരിട്ട് പങ്കെടുത്തതെന്നാണ് കണ്ടെത്തല്‍. സിനിമാ മേഖലയില്‍ നിന്ന് 50 ഓളം സാക്ഷികളാണുള്ളത്.