കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഏക പ്രതിയായ അസം നാഗോണ്‍ സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. മാര്‍ച്ച് 13ന് തുടങ്ങിയ വിചാരണ നവംബര്‍ 21നാണ് അവസാനിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വ കേസാണെന്നാണ് കോടതി നിരീക്ഷിച്ചത്.
കേസിന്റെ നാള് വഴികള്‍
2016 ഏപ്രില്‍ 28: പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി ഇരിങ്ങോള്‍ പെരിയാര്‍വാലി കനാല്‍ ബണ്ടിലെ കുറ്റിക്കാട്ട് വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷയെ മരിച്ചനിലയില്‍ കണ്ടെത്തുന്നു. കുറുപ്പംപടി സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങുന്നു.
ഏപ്രില്‍ 29: മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക്. കൊലപാതക വകുപ്പു മാത്രം ചേര്‍ത്ത് കുറുപ്പംപടി സി.ഐ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ശരീരത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളും ഫോറന്‍സിക് പരിശോധനക്ക് അയക്കുന്നു. രാത്രിയോടെ പൊതുശ്മശാനത്തില്‍ ദഹിപ്പിക്കുന്നു.
മേയ് 1: ജിഷയുടെ വീട് സന്ദര്‍ശിച്ച് ഒരുസംഘം ലോ കോളജ് സഹപാഠികള്‍ ഞെട്ടിക്കുന്ന കൊലപാതക വിവരം സാമൂഹികമാധ്യമങ്ങള്‍ വഴി പൊതുചര്‍ച്ചക്ക് വെക്കുന്നു. വൈകുന്നേരത്തോടെ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുന്നു.
മേയ് 2: പ്രതിയുടേതെന്ന് സംശയിക്കാവുന്ന ഒരു ജോഡി കറുത്ത പ്ലാസ്റ്റിക് ചെരിപ്പ് പൊലീസിന് ലഭിച്ചു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന് പെരുമ്പാവൂരിലെത്തുന്നു. വന്‍ ജനകീയ പ്രതിഷേധം അവിടെ രൂപപ്പെട്ടു.
മേയ് 3: ജിഷയുടെ ദേഹത്ത് 38 മുറിവുണ്ടെന്നും ലൈംഗികപീഡനം നടന്നെന്നും മൃതശരീരം കുത്തി നശിപ്പിച്ചെന്നുമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രതികളെക്കുറിച്ച് സൂചനയില്ലാതെ തുടരുമ്പോള്‍ നാലുപേരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നു.
മേയ് 5: അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പിയെ മാറ്റി. അന്വേഷണസംഘം വിപുലീകരിക്കുന്നു. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗലോട്ട്, ദേശീയ വനിതാ കമ്മീഷന് അംഗം ലളിത കുമാരമംഗലം തുടങ്ങിയവര്‍ പെരുമ്പാവൂരില്‍. ഡിജിപി ടി.പി. സെന്‍കുമാറും ഇന്റലിജന്‍സ് മേധാവി ഹേമചന്ദ്രനും സ്ഥലത്തത്തെി അന്വേഷണ പുരോഗതി വിലയിരുത്തുന്നു.
മേയ് 6: കൊലപാതകം നടന്ന ദിവസം വൈകുന്നേരം ആറുമണിയോടെ മഞ്ഞഷര്‍ട്ട് ധരിച്ചയാള്‍ ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങി കനാല്‍ വഴി പോകുന്നത് കണ്ടതായി അയല്‍വാസി സ്ത്രീയുടെ മൊഴി.
മേയ് 10: ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിന് നീക്കം.
മേയ് 12: ശരീരത്തിലേറ്റ കടിയുടെ അടിസ്ഥാനത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ വിടവുള്ള ആളുകളെക്കുറിച്ച് അന്വേഷണം തുടങ്ങുന്നു.
മേയ് 15: പ്രതിയുടേതെന്ന് സംശയിക്കുന്ന ഡിഎന്‍എ സാമ്പിള്‍ തിരിച്ചറിഞ്ഞു. ഇത് കണ്ടെത്തിയത് ജിഷയുടെ ചുരിദാറില്‍ പറ്റിയ ഉമിനീരിന്റെ ചെറിയൊരംശത്തില്‍ നിന്ന്.
മേയ് 27: ദക്ഷിണമേഖലാ എഡിജിപി ബി.സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് എസ്പി പിഎന്‍.ഉണ്ണിരാജന് എറണാകുളം റൂറല്‍ എസ്പിയായി. അതുവരെ അന്വേഷണത്തിന് നേതൃത്വം നല്കിയ എറണാകുളം റൂറല്‍ എസ്.പി യതീഷ്ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈഎസ്പി എന്നിവരെ മാറ്റി.
ജൂണ്‍ 3: പുതിയ അന്വേഷണസംഘം കൊലയാളിയുടെ പുതിയ രേഖാചിത്രം തയാറാക്കി.
ജൂണ്‍ 5: ലോക്നാഥ് ബഹ്റ ജിഷയുടെ വീട്ടിലെത്തി.
ജൂണ്‍ 15: വീടിന്റെ പരിസരത്തു നിന്ന് ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.
ജൂണ്‍ 16: കൊലയാളി അസം സ്വദേശി അമീറുല്‍ ഇസ്ലാം പൊലീസ് പിടിയില്‍. ഡിഎന്‍എ പരിശോധനയിലൂടെ ഇയാള്‍ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചു. ആലുവയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നു.
സെപ്റ്റംബര്‍ 17: അമീറുല്‍ ഇസ്ലാമിനെ ഏക പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.
2017 മാര്‍ച്ച് 17: കേസില്‍ വിചാരണ ആരംഭിച്ചു.
നവംബര്‍ 9: വിചാരണക്കിടെ ജിഷയുടെ അച്ഛന് പാപ്പുവിനെ വീടിന്റെ മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
നവംബര്‍ 21: കേസില്‍ അവസാന വാദം നടന്നു
ഡിസംബര്‍ 12: അമീറുല്‍ ഇസ്ലാമിനെ കുറ്റക്കാരനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു.
ഡിസംബര്‍ 13: തുടരന്വേഷണം വേണമെന്ന അമീറുല്‍ ഇസ്ലാമിന്റെ ആവശ്യം കോടതി തള്ളി
ഡിസംബര്‍ 14: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചു.