തിരുവനന്തപുരം: ഇടുക്കി അണക്കെട്ടു തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ സേനാവിന്യാസം നടത്തും. ഇടുക്കി അണക്കെട്ടു തുറക്കേണ്ട സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.
സേനകൾക്കും ആവശ്യമായ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള എല്ലാ മുന്നറിയിപ്പുകളും ജനങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.എന്തു സാഹചര്യവും നേരിടാൻ തക്കവണ്ണം കര-വ്യോമ- നാവിക സേനകളെ വിന്യസിക്കും. ഇതോടൊപ്പം തീരസംരക്ഷണ സേനയും ബോട്ടുകളിൽ രക്ഷാ പ്രവർത്തനത്തിനു സജ്ജമായതായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ചൊവ്വാഴ്ചയാണ് തുറക്കുന്നത്. ഷട്ടറുകൾ 40 സെന്റിമീറ്റർ വരെ ഉയർത്തി ട്രയൽ റൺ നടത്തും. നാലു മണിക്കൂർ വരെ നീണ്ടു നില്ക്കുന്ന ട്രയല്‍ റണ്ണാണ് നടക്കുക.
ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് ഇടുക്കിയിലെത്തി. മറ്റു യൂണിറ്റുകൾ എറണാകുളം, ആലുവ, തൃശൂർ എന്നിവിടങ്ങളിലുണ്ടാകും. കര- നാവിക- വ്യോമസേനകളുടെ സഹായം ഇവർക്ക് ഉറപ്പാക്കിയിട്ടുണ്ട്. . വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണു നടക്കുക.
ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ശക്തമാണ്.