ക്വാലാലംപൂർ: നാലു വർഷം മുന്പ് അപ്രത്യക്ഷമായ എംഎച്ച് 370 മലേഷ്യൻ വിമാനം മനപ്പൂർവം റൂട്ട് മാറിപ്പറന്നതായി എംഎച്ച് 370 സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ സംഘത്തിന്റെ റിപ്പോർട്ട്. എന്നാൽ, ഇതിനു കാരണമെന്താണെന്ന് കണ്ടെത്താൻ സാധിച്ചില്ല.
അന്വേഷണസംഘം 495 പേജുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ട് അന്തിമമല്ലെന്നും കൂടുതൽ വിഭാഗങ്ങളുടെ കണ്ടെത്തലുകൾ വരാനിരിക്കുകയാണെന്നും എംഎച്ച് 370 സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ സംഘം പറഞ്ഞു. അതേസമയം, നാലു വർഷം കൊണ്ടു തയാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ നിരാശാജനകമാണെന്ന് കാണാതായവരുടെ ബന്ധുക്കൾ ആരോപിച്ചു.
239 യാത്രക്കാരുമായി ക്വാലാലംപുരിൽ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ 2014 മാർച്ച് എട്ടിനാണ് എംഎച്ച് 370 വിമാനം അപ്രത്യക്ഷമായത്. വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും വിമാനത്തെക്കുറിച്ച് സ്ഥിരീകരിക്കാവുന്ന തെളിവുകൾ ലഭിച്ചിരുന്നില്ല. വിമാനം ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ പറന്നിരിക്കാമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.