തൊടുപുഴ: വണ്ണപ്പുറം കൂട്ടക്കൊലപാതകക്കേസിൽ തിരുവനന്തപുരത്ത് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാങ്ങോട് നിന്ന് ഷിബു എന്നയാളാണ് പിടിയിലായത്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അന്വേഷണ സംഘം ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ ഒരാളില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മരിച്ച കൃഷ്ണനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന നെടുങ്കണ്ടം സ്വദേശിയായ യുവാവില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ് കൂടുതല്‍ കാര്യങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് തല്ക്കാലം തമിഴ്നാട്ടിലേക്കു പോകില്ലെന്നാണ് സൂചന. കൊല്ലപ്പെട്ട കൃഷ്ണനും കുടുംബവും ആരേയോ വല്ലാതെ ഭയപ്പെട്ടിരുന്നുവെന്നു ബോധ്യപ്പെടുത്തുന്ന തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. സ്ഥിരമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരാണ് ഈ കൊലപാതകങ്ങളുടെയും പിന്നിലെന്നു പൊലീസ് പറയുന്നു.