
ന്യൂ ഡല്‍ഹി : ബിജെപി എം എൽ എ മുഖ്യ പ്രതിയായ ഉന്നാവ് കൂട്ടബലാത്സംഗക്കേസിലെ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. അമ്മയും ബന്ധുവും മരിച്ചു. മാതാവിനും അഭിഭാഷകനുമൊപ്പം കാറില്‍ സഞ്ചരിക്കവെ റായ്ബറേലിയില്‍ വെച്ച് ഇവരുടെ വാഹനം എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പെൺകുട്ടിയും അഭിഭാഷകനും ഗുരുതര പരുക്കോടെ ആശുപത്രിയിൽ. അഭിഭാഷകനാണ് കാര്‍ ഒാടിച്ചിരുന്നത്. പെൺകുട്ടിയുടെ പിതാവ് നേരത്തെ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു.
15 വയസുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗര്‍ ആണ് മുഖ്യ പ്രതി. പെണ്‍കുട്ടി ബന്ധുവുമൊത്ത് ജോലി സംബന്ധമായ കാര്യത്തിന് എം.എല്‍.എയെ സന്ദര്‍ശിക്കാനായി വസതിയിലെത്തിയപ്പോള്‍ എം.എല്‍.എ ബലാത്സംഗം ചെയ്തെന്നാണ് കേസ്. സെങ്കാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗം, പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡിമരണം എന്നിവയുടെ അന്വേഷണം സി.ബി.ഐ ക്ക് നൽകിയിരുന്നു.
കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയതിന് സെന്‍ഗാറിന്റെ സഹോദരന് ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരെ സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.