
ന്യൂ ഡല്‍ഹി : രാജ്യവ്യാപക പ്രതിഷേധത്തിനിടെ ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ (എന്‍.എം.സി ബില്‍) രാജ്യസഭ പാസാക്കി. രാജ്യത്തിന്റെ ആരോഗ്യ മേഖലയെ തകിടം മറിക്കുന്ന എന്‍.എം.സി ബില്‍ അംഗീകരിക്കില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അറിയിച്ചു. ബില്ലില്‍ ഭേദഗതികള്‍ രാജ്യസഭയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും കാതലായ വിഷയങ്ങളില്‍ മാറ്റം ഉണ്ടാകാത്തത് അംഗീകരിക്കാനാകില്ല. എന്‍.എം.സി ബില്ലിനെതിരെയുള്ള സമരം ശക്തിപ്പെടുത്തും എന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം രാജ്യത്തെ ആരോഗ്യ മേഖലയെയും ആരോഗ്യ വിദ്യാഭ്യാസത്തെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാന്‍ പുതിയ ദേശീയ മെഡിക്കല്‍ കമ്മീഷന് സ്ഥാപിക്കണമെന്ന് വിഭാവനം ചെയ്യുന്ന ബില്‍ ജൂലൈ 29ന് ലോക്സഭയിലും ബില്‍ പാസാക്കിയിരുന്നു.
രാജ്യത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ പ്രതിഷേധ ദിനം ആചരിക്കും. രാജ്ഭവന്റെ മുന്നില്‍ നടത്തിവന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സത്യഗ്രഹം കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിപ്പിക്കുമെന്നും സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.