
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. ഈ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം കാണാതായ എട്ട് പേരുടെ മൃതദേഹം കണ്ടെടുത്തു.
ഇതോടെ, രണ്ട് ദിവസത്തെ മഴയില്‍ ജീവന് നഷ്ടപ്പെട്ടവര്‍ 44 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസവും അതിശക്തമായ മഴ തുടരുകയാണ് . വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും അധികം ദുരിതമുണ്ടായിരിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെ പേരെയാണ് കാണാതായത്.
ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 929 ദുരിതാശ്വാസ ക്യാമ്ബുകളിലായി 93,088 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്ബൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്.
കണ്ണൂരില്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി. നൂറു കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചു.മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും കൈവഴികളും നിറഞ്ഞതോടെ ഒറ്റപ്പാലം നഗരം ഒറ്റപ്പെട്ടു.